27/06/2013

പ്രണയപ്രദീപ്തി

 സ്വയം പരന്നൊഴുകും  നിലാവിനെ  പോലെയോ, 
ആഴത്തിൽ ഖനീഭവിക്കുമീ  രാത്രിയെ പോലെയോ, 
നിഴലും  നിലാവും വാരിപ്പുണരുമീ 
നമ്മുടെ ഹൃദയം ?
നിൻറെ  മനോമുകുരത്തിൽ
ആശ ങ്കയാൽ  പുറം ചട്ട തീർത്ത 
കിനാവിൻറെ മുന്തിരി വള്ളികൾ, 
 എനിക്ക്‌  മാത്രമായി കാത്തെന്നറിയുമ്പോൾ..  
പൂത്തെന്നും, കായ് ച്ചെന്നും , അതിനുള്ളിലെ 
മധുവൂറും കുളിരിന്നെനിക്കായ്‌ കിനിഞ്ഞെന്നുമറിയുമ്പോൾ,
സന്തുഷ്ടയാണ് ഞാൻ...
കോരിത്തരിച്ചുനിന്നെന്നെ വാരിപ്പുണരുവാൻ, 
വെമ്പി കിതക്കും നിൻ ഉള്ളം, വെടിക്കുമ്പോൾ ,
മുന്തിയ വീര്യമോടേറ്റം രുചിക്കുവാൻ 
കാത്തു സൂക്ഷിക്കുമെൻ പ്രണയത്തിൻ ചഷകം ,
ചില്ലു പാത്രവും  കവിഞ്ഞതിൻ
 ജീവനാം നിന്നെ തേടി,  
വെയിലാറും വഴിയിലൂടിന്ന് 
നിൻ ഉൾത്തടത്തിലെത്തി നിൽക്കുമ്പോൾ,
കഴിയുന്നുവോ നമുക്കിപ്പൊഴും നുണയുവാൻ,
കനിവിൻ കരങ്ങൾ നമുക്കായ് കാത്തൊരീ  
പരിലാളനത്തിൻ  നിമിഷങ്ങൾ???
ഒരിക്കലും അണയാത്ത നിന്നിലെ പ്രണയവും 
ഒരിക്കലും അമരാത്ത എന്നിലെ പ്രണയവും 
ഒരിക്കലും നിലക്കാത്ത നമ്മിലെ  പ്രണയമാം 
സ്നേഹാന്തർധാരയിൽ  അലിഞ്ഞു ചേരുമ്പോൾ 
സുഖലോലുപമേതോ സംതൃപ്തിയല്ല ,മറിച്ച് 
പുഴയുടെ കുളിരിനാൽ നിറയാത്ത ,
കടലിൻറെ ചേതോവികാരം ,
നമ്മിലൂടൊഴുകുമീ പുഴയാം പ്രണയത്തെ ,
 കോടി ഊർജജത്താൽ പരിരംഭണം ചെയ്ത് ,
നമ്മിലെ  കടലിൻറെ  കൊതിയെ  കൂട്ടുകയാണെന്ന് ,
കഥ പറയും കണ്ണിൻറെ ആഴങ്ങളിൽ വെച്ച് 
നാം തിരിച്ചറിയുന്നുവോ ?
പ്രണയം പ്രദീപ്ത്തമാകുന്നുവോ? 

21/06/2013

നിയന്ത്രണം

എന്റെ പെണ്ണിനെ   അവർ 
ബലാത്സംഗം ചെയ്തു കൊന്നു.
കാറ്റത്തു പാറിയ കരിയിലയും പാടി
'നിയന്ത്രണം വേണമായിരുന്നു ആ പെണ്ണിന്'

ശവം കണ്ടു കൊതി തീരാത്തവർ 
കടം കൊണ്ട  ക്യാമറയിൽ 
ചിത്രം പകർത്തി 
കാമോത്സുകമാം കിനാവുമായ്
അവളുടെ   മൃതിക്ക് മിഴിവേകവേ
പാതിയടർന്ന ഭിത്തിയിലെ 
വമ്പിച്ച വിടവിലൂടൂർന്നു നോക്കും
പല്ലിയിലും കണ്ടു ഞാൻ 
അതിനൂതനമേതോ
ക്യാമറ കണ്ണുകൾ

   തെക്കേ പറമ്പിലെ  
കൊന്നമരചോട്ടിലിന്നവളുടെ 
പുകൾ പെരിയ മരണം
ദഹിക്കവേ 
കൊത്തി വലിക്കുന്നൊരായിരം
കഴുകൻ കണ്ണുകളവളുടെ 
ചിത്രവും ചരിത്രവും ചാതുര്യവും

കെട്ട് പൊട്ടിച്ചു വീണോരെൻ
കണ്ണുനീർത്തുള്ളിക്ക് 
നിൽക്കുവാനിടമില്ലാതെ
മരിച്ചെന്റെ    കാൽകീഴിലെ
മണ്ണിലലിഞ്ഞീടവേ
നീറി പുകഞ്ഞെൻ ആത്മാവിൽ  പകുതി, 
നീളെ കല്ലേറുമായ്  വിടവാങ്ങവേ, 
കോറി  വീഴുന്നെന്റെയുള്ളിൽ
ഇടിത്തീ പോലേതോ മഹമനസ്ക്കന്റെ
വാക്പയറ്റ്
"കോരിതരിപ്പിൻ   ആവേശത്തിമിർപ്പ്   
അന്തരാളത്തെ       ഉഴുതുമറിക്കുമ്പോൾ
ഇരകളായെത്തുമിവർ ,ഈ പെണ്ണുങ്ങൾ 
കൈകാലടിക്കാതെ , കാറിക്കൂവാതെ    
സഹകരിച്ചങ്ങനെ    പോയിരിന്നെങ്കിൽ
സുഷുപ്തിയുടെ പൂർണ്ണയാമത്തിൽ   
ഇവറ്റയെ കൊല്ലേണ്ട ഗതികേട് പുരുഷ കേസരികളിവർക്ക് 
വരുമായിരുന്നോ ?"

അവളെ കൊന്നവർ ഇടവഴിയിൽ 
നിയമത്തിന്റെ തോളിൽ പിടിച്ചു  നി-
ന്നെന്റെ പെണ്ണിന്റെ    ചിതയിൽ 
പൊട്ടുന്ന അവളുടെ ചങ്കിൽ   മുഴങ്ങിയ ആർത്ത നാദത്തിന്റെ   
നേർത്ത വിങ്ങലിൽ 
കോരിത്തരിച്ചു  കൊണ്ടോതുന്ന മന്ത്രണം 
കേൾക്കാം  എനിക്കും, അവൾക്കും, 
ഒരുപക്ഷേ നിങ്ങൾക്കും, 
"ഇവരീ  പെണ്ണുങ്ങൾ സഹിക്കാൻ ജനിച്ചവർ  
ഉടുപ്പിലും നടപ്പിലും  തുടങ്ങി  ഏതൊന്നിലും  പരിമിതി  ഉള്ളവർ      
ഞങ്ങളൊന്നു     തൊട്ടാൽ,  പിടിച്ചാൽ, കുതറിമാറാതെ  നിൽക്കേണ്ടവർ,    
നിയന്ത്രണം വേണ്ടതിവർക്കാണ് :
സ്വാതന്ത്ര്യത്തിൽ    നിന്നും  സ്വപ്നങ്ങളിൽ  നിന്നും "