26/11/2017

...രാത്രി....

പ്രിയപ്പെട്ട രാത്രീ
നിന്നെ നിനച്ചിട്ട്
മിടിക്കുന്ന നെഞ്ചം
കുളിർക്കുന്നു വീണ്ടും

നിലാവ് ചുറ്റി നീ,
മഞ്ഞിൻ തളയിട്ട്
പൂമണം വീശിപ്പരക്കെ,
മുല്ലമൊട്ടൊന്നൊളിഞ്ഞുനോക്കി,
നിന്റെ ചന്തം കണ്ട് കൊതിച്ചോ?

തംബുരു മീട്ടാൻ
മറന്നുപോയ് തെന്നലും,
താളം മറന്നുപോയ് പാരും,
പ്രേമഗീതങ്ങളോതി തളർന്നൊരാ
താരങ്ങൾ കൺചിമ്മി നിന്നോ?
പുഷ്യരാഗങ്ങളാൽ നിന്നെ പുതപ്പിച്
പുഞ്ചിരി തൂകിയോ വാനം?

പുലർക്കാലമിങ്ങെത്തി
മാടി വിളിച്ചാലും
ഉണരുവതെങ്ങിനിനിയും?

പ്രിയപ്പെട്ട രാത്രീ
പുറപ്പെട്ടു പോകാതെ
പൂവിനുള്ളിലിരിക്കൂ
പ്രിയ തോഴി കാത്തിരിപ്പൂ

24/11/2017

... രചന ...

വികലമെന്തോ വരച്ചിട്ടു ,
കടുത്ത സ്വപ്നം നിറമിട്ടു ,
തുടച്ചുമാറ്റാതെ പടർന്നതെല്ലാം ,
നിറച്ച കൗതുകം വിരിച്ചുനിന്നു.
കുറച്ചു മാറി,
ഇരുത്തി നോക്കി,
തെളിച്ചമൊട്ടും കുറഞ്ഞതില്ല.
വരപ്പു തെറ്റോ
നിനപ്പു തെറ്റോ
ഒരുത്തരോടും തിരഞ്ഞതില്ല .
കുറിക്കുകൊണ്ടാൽ,
തരിച്ചുനിൽക്കും,
തുടുത്തജീവൻ ,
മറച്ചിടാമോ?
എടുത്തു തൂക്കി ,
പുറത്തു ചുവരിൽ .
വിരുന്നുകാരായി,
വരുന്ന തോഴർ,
നിനപ്പതെന്തോ,
പറഞ്ഞിടട്ടെ ...
കയർക്കുകില്ല,
എതിർക്കുകില്ല ,
മനസ്സുചൊല്ലും
തരത്തിലാരും
ഞാൻ വരച്ചചിത്രം
രചിച്ചിടട്ടെ.